പ്രണയയാത്രകൾ

ഞാനും മൊബൈലും മാത്രമുള്ള ഒരു ഏകാന്തലോകത്തേക്ക്, ശൂന്യതയിൽ നിന്നും ഉയർന്നതുപോലൊരു നോട്ടിഫിക്കേഷൻ ജനിക്കുന്നു. തല കുനിച്ചിരിക്കുന്ന ഏകാന്തതയെ ഭജ്ഞിച്ച വെള്ളിവെളിച്ചത്തെ, പിങ്ങ് ശബ്ദത്തെ, ഒന്നു ശപിച്ചു. എന്റെ മറുപടി പ്രതീക്ഷിച്ചൊരു വാട്ട്സാപ്പ് സന്ദേശമായിരുന്നു അത്. അജ്ഞാത ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ, ചിരിച്ച് നില്ക്കുന്ന അവളുടെ പ്രൊഫൈൽ പിക് സഹായിച്ചു. 
സ്കൂളിലെ ഉണങ്ങിയ മരച്ചുവട്ടിൽ, വെയിലേറ്റ് തളർന്ന ഗ്രൗണ്ട് സ്റ്റെപ്പുകളിൽ,ചിതലരിച്ച ലൈബ്രറിയിൽ, ഞാൻ എപ്പോഴോ ഉപേക്ഷിച്ചുപോയ എന്റെ പ്രണയം. പറയാൻ വൈകിയെങ്കിലും നീ അറിയാൻ വൈകിയിലെന്നു ഓർമ്മപ്പെടുത്തിയ പ്രണയം. മറവികളുടെ താഴ്വരകളിൽ ചില ഓർമ്മകളുടെ നാമ്പുകൾ പുനർജനിക്കുന്നു.കൂടെ കൊച്ചു പ്രണയവും. 

അറിയുമോ എന്ന ചോദ്യത്തിന്ഞാൻ എന്തുത്തരമാണ്തരേണ്ടത്? നിന്നെ അറിയാൻ ശ്രമിച്ച ഋതുക്കളെയാണ്ഞാനെന്റെ സ്കൂൾ ജീവിതമെന്ന ടാഗ് ഇട്ട് സൂക്ഷിച്ചുവച്ചിരിക്കുന്നത്. പാറു എന്നല്ലേ നിന്നെ ഞാൻ വിളിച്ചിരുന്നത്? തിളങ്ങുന്ന ഉണ്ടക്കണ്ണുകളെ നോക്കി ഞാൻ വേറെന്തു വിളിക്കും? പക്ഷേ, ഇപ്പോൾ തൊണ്ട വരണ്ടതുപോലെ, നിന്നെ ഒന്നു അറിഞ്ഞുവിളിക്കാൻ പോകും കഴിയാതെ. അതിനാലാവാം, നിനക്കുള്ള ഉത്തരമായിഅറിയാംഎന്ന ഒറ്റ വാക്കിൽ മറുപടി നല്കിയത്. 
മറുപടികൾ ഒറ്റ വാക്കുകളിൽ ഒതുക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. വാ തോരാതെ സംസാരിച്ച നാളുകൾ. അവയെല്ലാം ഓരോന്നായി മനസ്സിൽ തെളിഞ്ഞു. കുന്നിൻപുറത്തെ സ്കൂളിനു ചുറ്റും നമ്മുടെ ശബ്ദം അലയടിക്കുന്നത് പോലെ. 
അല്ലെങ്കിലും, അപ്രതീക്ഷിതമാണല്ലോ പ്രണയങ്ങളുടെ കടന്നുവരവ്. എന്റെ ഏകാന്തസഞ്ചാരങ്ങളിലേക്ക് ഒരാൾ കൂടെ കടന്നുവന്നിരിക്ക്കുന്നു. പ്ളസ് റ്റുവിൽ ഒരു രാഷ്ട്രീയ നേതാവിന്റെ ചുറുചുറുക്ക് കാണിച്ച സുഹൃത്ത്, അവന്റെ ജനകീയത വിളിച്ചോതിക്കൊണ്ട് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ചികഞ്ഞെടുത്തതാണത്രെ എന്റെ നമ്പർ. തെല്ലു നേരത്തേക്ക് വട്സാപ്പിനേയും, ഗ്രൂപ്പിനേയും, അതുണ്ടാക്കിയവനേയും പ്രാകി. 

രമ്യയുടെ കല്യാണത്തിനു വരുന്നുണ്ടോ? ’ 
അവൾ ചോദിച്ചു. പോകണോ എന്നു തീരുമാനിച്ചിരുന്നില്ല. ചെന്നൈയിലെ ഒറ്റ മുറിയിൽനിന്നും, പുറത്തിറങ്ങിവരാൻ ഒരു മടി. ജനലിലൂടെ പുറത്തേക്ക് നോക്കി. പൊടിപിടിച്ച ജനൽപാളികളും കടന്ന്, പൊള്ളിനിൽക്കുന്ന റയിൽ പാളങ്ങളിലേക്ക് ദൃഷ്ടി ചലിച്ചു. വരാൻ പോകുന്ന ഒരു തീവണ്ടിയുടെ ശബ്ദം വിദൂരതയിൽ കേട്ടു. റയിൽപാളം ഒന്നു വിറച്ചു. അത് എന്റെ മുറിയിലാകെ പ്രകമ്പനം കൊള്ളിച്ചു. ചെന്നൈയിൽ നിന്നും കോഴിക്കോടെക്കുള്ള നിരവധി യാത്രകളെ അനുസ്മരിക്കും വിധം പ്രകമ്പനം മനസ്സിലാകെ കിടന്നു വിറച്ചു. അവളുടെ ചോദ്യങ്ങൾ എന്തെല്ലാം ചിന്തകളെയാണ്കൊണ്ടുവന്നത്. എന്റെ മനോരാജ്യം അനാവശ്യമായ ചിന്തകൾ മൂടുകയാണെന്നു തോന്നി. അപ്പോഴും അവളുടെ ചോദ്യം മറുപടി കാത്തുനിന്നു. 

മറുപടിയില്ലാത്ത നിരവധി ചോദ്യങ്ങളെ അഭിമുഖീകരിച്ച നാളുകളെ, ഫേർവെൽ ദിനങ്ങൾ എന്നു വിളിക്കാം. പരീക്ഷകളുടെ ചങ്ങലകളിൽ ഞാനും നീയും ബന്ധിക്കപ്പെടുമ്പോഴും, പലപ്പോഴായി കണ്ടുമുട്ടുമ്പോഴും, മനസ്സിൽ കിടന്നു കളിച്ച ചോദ്യങ്ങൾ. ശരിക്കും നീയെന്നെ പ്രണയിച്ചിരുന്നുവോ? എന്റെ പ്രണയം പലപ്പോഴായി തുറന്നുപറയാൻ ശ്രമിക്കുമ്പോഴും നീ ഒഴിഞ്ഞുമാറുന്നതായി ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പോഴും, നിന്റെ നിറഞ്ഞ ചിരിയിൽ ഞാൻ പ്രണയമല്ലാതെ വേറൊന്നും കണ്ടില്ല. എല്ലാം എന്റെ തോന്നലായിരുന്നുവോ? പക്ഷേ, എന്തിനാണ്നീയെന്നെ പിന്തുടർന്നത്? ഞാൻ ഒറ്റയ്ക്കുള്ളപ്പോൾ മാത്രം എന്നോടായി സംസാരിക്കാൻ വന്നത്? ആളൊഴിഞ്ഞ വഴിയോരങ്ങളിൽ, എന്റെ തോളോടുചേർന്ന് നടന്നത്? വീട്ടിലെ ലാന്റ്ഫോണിൽ, പലപ്പോഴായി നീ വിളിച്ചപോഴും, അച്ചനറിയാതെ മൊബൈലിൽ നിന്നും എസ്. എം.എസ് അയച്ചപ്പോഴും, ചെമ്പനീർപൂക്കളേക്കാൾ, നിറമുള്ള, മണമുള്ള പ്രണയം തന്നെ ആയിരുന്നു നിനക്കെന്നോട് എന്നു തോന്നിയിട്ടുണ്ട്. നിറമുള്ള സ്വപ്നങ്ങൾ കണ്ട് നേരം പുലരുവോളം ഉറങ്ങാതിരുന്ന നാളുകളായിരുന്നു അത്. എനിക്കോർമയുണ്ട്, നിന്റെ ഓട്ടോഗ്രാഫിൽ, മറ്റാരേക്കാളും മുന്നെ ഞാൻ എഴുതണം എന്നു നീ വാശി പിടിച്ചത്. അതിൽ എഴുതിചേർത്തത് എന്റെ വാക്കുകൾ ആയിരുന്നില്ല. അത് ഞാൻ തന്നെ ആയിരുന്നു എന്ന് നീ മനസ്സിലാക്കിയിരുന്നോ ? ഒടുവിൽ , എല്ലാ ചോദ്യങ്ങൾക്കും മീതെ ഇനിയെന്ത് എന്ന ചോദ്യം വന്നപ്പോൾ, ഉത്തരങ്ങളില്ലാതെ നീ യാത്രയായപ്പോൾ, ജീവിതത്തിലെ ആദ്യത്തെ തോൽവി ഞാൻ അറിയുകയായിരുന്നു. ഒരിക്കലെങ്കിലും എന്റെ പ്രണയം പറയാൻ കഴിഞ്ഞുവെങ്കിൽ, അതു കേട്ട് നീയെന്നെ കെട്ടി പിടിച്ചിരുന്നെങ്കിൽ, അവിടെ തീർന്നേനെ എന്റെ ആശങ്കകളെല്ലാം. ... 

ഒരുപാട് നേരത്തെ മൗനം വീണ്ടും മുറിഞ്ഞു, വരുമെന്നു പറഞ്ഞു. അതു മാത്രമല്ല, മനസ്സിൽ പോകാനുള്ള തീരുമാനം എടുക്കുകയും ചെയ്തു.കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി പലരും വിളിക്കുന്നു. രമ്യയുടെ കല്യാണം തന്നെയാണ്വിഷയം. രമ്യ, ക്ലാസ്സിലെ പഠിപ്പിസ്റ്റുകളിൽ ഒരാൾ, പക്ഷേ എല്ലാരുടേയും പ്രിയങ്കരി. അവൾ മാത്രമാണ്പെൺകുട്ടികളിൽ എല്ലാവരുമായും സൗഹൃദം സൂക്ഷിക്കുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിലും പലരും വിളിച്ചപ്പോൾ തീരുമാനം എടുക്കാൻ മടിച്ചപ്പോൾ, അവൾ വീണ്ടും എന്നെ തളർത്തിക്കളഞ്ഞു. പ്രണയത്തിന്റെ വണ്ടി അപ്പോഴും പാളം തെറ്റാതെ ചലിച്ചുകൊണ്ടിരിക്കുന്നു. യാത്ര പുറപ്പെട്ടതും, സ്റ്റേഷനുകൾ പിന്നിട്ടതും, പ്രണയയാത്രയുടെ തുടർച്ചയായി അനുഭവപ്പെട്ടു. പലയിടങ്ങളിലായി പിരിഞ്ഞുപോയവർ ഒതുചേരാൻ പോകുന്ന ദിവസ്സത്തിലേക്കുള്ള യാത്ര. 

കല്യാണദിവസം, കൂട്ടുകാരെയൊക്കെ കണ്ടുമുട്ടുമ്പോഴും ഞാൻ തേടിയത് അവളെയായിരുന്നു. എത്തുമെന്ന് പറഞ്ഞിരുന്നതാണ്‌, വരുമായിരിക്കും. മനസ്സ് പറഞ്ഞു. ഒത്തുച്ചേരലിന്റെ ഒരു സന്തോഷം പലരിലും കണ്ടു. എന്തെല്ലാം വിശേഷങ്ങളാണ്നിമിഷങ്ങൾക്കകം പങ്കുവെച്ചത്. ലോകം മൊത്തം കീഴ്മേൽ മറിക്കും വിധം ഇവിടുത്തെ സിനിമകളേയും, ക്രിക്കറ്റിനേയും, രാഷ്ട്രീയത്തേയും വാക്കുകളാൽ പിച്ചി ചീന്തി. വേദിയിൽ കല്യാണചടങ്ങുകളുടെ ഒരുക്കങ്ങൾ തുടങ്ങി. നാദസ്വരം ഉയർന്നു. ഇതിനിടയിൽ എപ്പോഴോ ആയിരുന്നു അവളുടെ കടന്നുവരവ്. നീലക്കരയുള്ള ചുവപ്പ് ചുരിദാറിൽ അവൾ കൂടുതൽ സുന്ദരിയായി കാണപെട്ടു. ഉണ്ടക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവ എന്നെയാണോ നോക്കുന്നത്? എന്നിലെ പഴയ കാമുകൻ കൂടുതൽ സ്വാർത്ഥതബുദ്ധി കാണിച്ചു. കല്യാണപന്തലിന്റെ ഒരു മൂലയിൽ ആയിരുന്നു ഞങ്ങൾ ഇടം പിടിച്ചിരുന്നത്. അവളും കൂട്ടുകാരിയും ഞങ്ങളെ കണ്ട മാത്രയിൽ ഒരു മനോഹരമായ ചിരി പാസ്സാക്കികൊണ്ട് അടുത്തേക്ക് വന്നു. നിമിഷം പുരുഷാരങ്ങളെല്ലാം അപ്രത്യക്ഷമായതായി തോന്നി. ഞാനും അവളും മാത്രമുള്ള ഒരു മായികലോകത്ത് പെട്ടപോലെ. അവൾ അടുത്ത് വന്നിരുന്നു, പലതും ചോദിച്ചു. മറുപടി പറഞ്ഞോ? പറഞ്ഞുകാണും, ഓർമയില്ല. നാദസ്വരത്തിന്റേയും, കുരവയിടലിന്റേയും ശബ്ദം ഉയർന്നപ്പോൾ ആണ്ഞാൻ തന്നെ ശൃഷ്ടിച്ച യാന്ത്രികതയിൽ നിന്നും തിരിച്ചുവന്നത്. സംഭാഷണങ്ങൾ തുടർന്നു. മറക്കാൻ ശ്രമിച്ച പ്രണയം വീണ്ടും മൊട്ടിട്ടുവോ? അതിന്റെ വിത്തുകൾ എവിടൊക്കെയോ മുളച്ച് തുടങ്ങുന്നു. അവളറിയുന്നുണ്ടോ എന്നറിയില്ല, വേർപാടിന്റെയും, കാത്തിരിപ്പിന്റെയും, സ്നേഹത്തിന്റെയും ഏതോ രാത്രിമഴ മനസ്സിൽ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. കൂടെ ഇരിക്കുമ്പോഴും നീ അറിയുന്നുണ്ടോ, എന്റെ പ്രണയം ഇപ്പോഴും നിന്നിൽ നിക്ഷിപ്തമാണെന്ന്? മറ്റാർക്കും നല്കാതെ കാത്തുസൂക്ഷിച്ചിട്ടുണ്ടായിരുന്നെന്ന്? 
പറയാൻ മറന്നത് വാക്കുകളായിരുന്നു. എനിക്കിഷ്ടമാണെന്ന വാക്ക്. അതിനേക്കാളുപരി എത്രയോ വട്ടം ഞാൻ നിന്നോട് എന്റെ പ്രണയം പറഞ്ഞിരുന്നു. വാക്കുകളിലൂടെയല്ലെന്നു മാത്രം. അതു നീ അറിഞ്ഞതുമാണ്‌. എന്നിട്ടും നീയെന്തുകൊണ്ട് എന്നിൽ നിന്നും അകന്നു?  മറക്കാൻ ശ്രമിച്ചപ്പോഴും, എല്ലാം മറന്നപ്പോഴും വീണ്ടും വന്ന് എന്നെ എല്ലാം ഓർമ്മിപ്പിച്ചതിന്നന്ദി. ആണുങ്ങൾക്ക് ആദ്യ പ്രണയം അങ്ങനെയാണ്‌. എത്ര വെറുത്താലും, ഒരു ഓർമ്മപ്പെടുത്തൽ മതി, പ്രണയം വീണ്ടും ജനിക്കാൻ. പക്ഷേ, നിങ്ങൾ മറക്കും, അതങ്ങനെയാണ്‌. എന്നാലും എല്ലാ ഓർമ്മകളും, ഇഷ്ടങ്ങളും മായ്ച്ചു കളയാൻ നിങ്ങൾ ഏത് മാന്ത്രികതയാണ്കാണിക്കുന്നത്? അതോ, എല്ലം വിദഗ്ദമായി നിങ്ങൾ മൂടി വെക്കുകയാണോ? സഖീ, ഇതെല്ലാം നിനക്കുള്ള ചോദ്യങ്ങളാണ്‌. നിന്റെ ഉത്തരം കാത്ത് വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ചോദ്യങ്ങൾ. 

യാത്രയയപ്പിനൊടുവിൽ, എല്ലാം പറയാനും ചോദിക്കാനും മടിച്ചു. പോകുകയാണെന്ന വാക്ക് മാത്രം മനസ്സിൽ കേട്ടു. എന്തായിരുന്നു മറുപടി? പോകരുതെന്നോ? എന്റെ, ജീവിതത്തിലേക്ക് തിരിച്ച് വരണം എന്നോ? നമുക്കൊരുമിച്ചൊരു ജീവിതം തുടങ്ങാം, സുഖങ്ങളിലും ദു:ഖങ്ങളിലും ഒരുമിച്ച്. എങ്ങും ഒടുങ്ങാത്ത ട്രയിൻ യാത്രകൾ പോലെ... നീ നടന്നകലുമ്പോഴും എന്റെ ചിന്തകളിൽ നിന്നെ പ്രണയിച്ചുകൊണ്ടേയിരുന്നു. എല്ലാം നഷ്ടപെടാതിരുന്നെങ്കിൽ, ഒരു ദിവാസ്വപ്നത്തിലെങ്കിലും നീ എന്റേതായിരുന്നെങ്കിൽ... 

തിരിച്ചുള്ള ട്രയിൻ യാത്രയിൽ, പ്രതീക്ഷകളില്ലായിരുന്നു. എന്നത്തെപോലെയും ഒടുങ്ങുന്ന ഒരു യാത്ര. ചെന്നെത്തുന്നിടം, വരവേല്ക്കാൻ പുസ്തകങ്ങളും മുഷിഞ്ഞ തുണികളും. പ്രണയ യാത്രകൾ അവസാനിക്കുന്നില്ല. ഓർമ്മകളിൽ, പുസ്തകങ്ങളിൽ, എഴുതിചേർത്തതും ചേർക്കാത്തതുമായ വാക്കുകളിൽ, പാട്ടുകളിൽ, സ്വപ്നങ്ങളിൽ പ്രണയം യാത്ര തുടരുന്നു. ആരെയോ പ്രതീക്ഷിച്ചു കൊണ്ട് !!! 

നീയരികിലില്ലയെങ്കിലിലെന്തു നിന്റെ നിശ്വാസങ്ങൾ, 
രാഗമാലയാക്കിവരും, കാറ്റെന്നെ തഴുകുമല്ലോ...” 

Comments

ആദ്യ പ്രണയം...!!! ജീവിതാവസാനം വരെ അതൊരു വല്ലാത്ത അനുഭവമാണ്... നല്ല അവതരണം ...